നസ്മിന നാസിർപ്രതിസന്ധികളെ അതിജീവിച്ച സ്വപ്നജീവി
നൂറുകണക്കിന് കുട്ടികളെ സ്വപ്നം കാണാൻ സഹായിക്കുക എന്നതായിരുന്നു അവളുടെ സ്വപ്നം.

അബദ്ധത്തിൽ ഒരു സംരംഭകയായവൾ. നസ്മിന തന്നെക്കുറിച്ച് വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. എങ്കിലും അവരുടെ ജീവിത കഥയിലെ ഒരു ഭാഗം പോലും വെറും ഭാഗ്യം കൊണ്ട് മാത്രം സംഭവിച്ചതല്ല. 12-ാം വയസ്സിൽ ഉൾവലിഞ്ഞു ജീവിച്ചിരുന്ന ഒരു പെൺകുട്ടിയിൽ നിന്ന് ഇന്നത്തെ പ്രഗത്ഭയായ പ്രാസംഗികയിലേക്കുള്ള അവരുടെ വളർച്ചയ്ക്ക് പിന്നിൽ അവർ നെഞ്ചിലേറ്റുന്ന അംഗീകാരത്തിന്റെ ഒരു ഏടുണ്ട്.
“പഠനത്തിൽ വളരെ പിന്നാക്കമായിരുന്ന, ആരോരും ശ്രദ്ധിക്കാത്ത ഒരു കുട്ടിയായിരുന്നു ഞാൻ. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിൽ പുതിയൊരു മലയാളം അധ്യാപകൻ വന്നു. മറ്റാരും തിരിച്ചറിയാത്ത ഒരു കഴിവ് അദ്ദേഹം എന്നിൽ കണ്ടത്തി. എന്റെ എഴുത്തിനെയും ആശയവിനിമയ ശേഷിയെയും പ്രശംസിച്ച അദ്ദേഹം എന്നെ പ്രസംഗ മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചു. എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒരു വർഷത്തിനുള്ളിൽ ഞാൻ അന്തർ-സ്കൂൾ മത്സരങ്ങളിൽ പ്രസംഗിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യാൻ തുടങ്ങി. അന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ എന്നെ കണ്ടത്തിയില്ലായിരുന്നുവെങ്കിൽ ഞാൻ ആരായി തീരുമായിരുന്നു എന്ന് ഞാൻ ഇപ്പോൾ പലപ്പോഴും ചിന്തിക്കാറുണ്ട്. കാരണം എന്റെ കുടുംബത്തിലോ നാട്ടിലോ ഉള്ള ഒരു സ്ത്രീയും വീട്ടുകാര്യങ്ങൾക്കപ്പുറത്തേക്ക് ഒന്നും ചെയ്തിരുന്നില്ല,” അവർ പറയുന്നു.
മലയാള സാഹിത്യത്തിൽ ബിരുദം ചെയ്യുന്നതിനിടയിലാണ് പ്രസംഗ കലയിൽ പരിശീലനം നൽകുന്ന ഒരു പ്രസ്ഥാനം ആരംഭിക്കാൻ ആഗ്രഹിച്ച ദുബായിലെ എച്ച്.ആർ പ്രൊഫഷണലായ സീഷാനെ ഒരു സുഹൃത്ത് വഴി നസ്മിന പരിചയപ്പെടുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും, കോഴിക്കോട്ടെ ഒരു തീരദേശ മേഖലയിലെ സാധുക്കളായ കുട്ടികൾക്കായി “പഞ്ഞിമിട്ടായി: ഇത്തിരി നേരം, ഒത്തിരി നേരം” എന്ന പേരിൽ നസ്മിന സംഘടിപ്പിച്ച ആദ്യ പരിപാടി വലിയ ജനശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി.
ഡിഗ്രി രണ്ടാം വർഷത്തിൽ പഠിക്കുകയായിരുന്ന നസ്മിന കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്യുകയും നെറ്റ്‌വർക്കിംഗ് നടത്തുകയും ചെയ്തതോടെ, അവരുടെ സാമൂഹിക സേവന താല്പര്യം iLab-ന്റെ പ്രവർത്തനങ്ങളിലേക്ക് പടർന്നു. ഒരു ബിസിനസ്സ് സംരംഭമായി തുടങ്ങിയത് ഒരു ലാഭരഹിത സംഘടനയായി മാറിയതിനൊപ്പം നസ്മിനയും സീഷാനും വിവാഹിതരാവുകയും ചെയ്തു!
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിൽ പുതിയൊരു മലയാളം അധ്യാപകൻ വന്നു, മറ്റാരും തിരിച്ചറിയാത്ത ഒരു കഴിവ് അദ്ദേഹം എന്നിൽ കണ്ടത്തി. എന്റെ എഴുത്തിനെയും ആശയവിനിമയ ശേഷിയെയും പ്രശംസിച്ച അദ്ദേഹം എന്നെ പ്രസംഗ മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചു. അന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ എന്നെ കണ്ടത്തിയില്ലായിരുന്നുവെങ്കിൽ ഞാൻ ആരായി തീരുമായിരുന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. കാരണം എന്റെ കുടുംബത്തിലോ നാട്ടിലോ ഉള്ള ഒരു സ്ത്രീയും വീട്ടുകാര്യങ്ങൾക്കപ്പുറത്തേക്ക് ഒന്നും ചെയ്തിരുന്നില്ല. - നസ്മിന
iLab-ന്റെ കീഴിൽ കുട്ടികൾക്കായി സ്കൂൾ സമയത്തിനുശേഷമുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നസ്മിന സംഘടിപ്പിച്ചു. കൂടുതൽ പരിപാടികൾ വേണമെന്ന കുട്ടികളുടെ നിരന്തരമായ ആവശ്യത്തിന് മറുപടിയായി അവർ ഒരു മാസത്തെ പ്രോജക്റ്റ് ആരംഭിച്ചു, അത് പിന്നീട് കോഴിക്കോട് കോർപ്പറേഷൻ അംഗീകരിച്ച ഒരു വർഷത്തെ വിദ്യാഭ്യാസ പ്രോജക്റ്റായി മാറി. വൈകാതെ iLab-ന്റെ പ്രശക്തി വളർന്നു; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ ഷോർട്ട് ഡ്യൂറേഷൻ പ്രോഗ്രാമുമായി സഹകരിച്ച് അവർ നടത്തിയ പഠനത്തിൽ കേരളത്തിലെ തീരദേശ സ്കൂളുകളിൽ 50% ഡ്രോപ്പ് ഔട്ട് നിരക്ക് ഉണ്ടെന്ന് കണ്ടെത്തി. സാഹചര്യം ശ്രദ്ധാപൂർവ്വം പഠിച്ച ശേഷം ഇടപെടാൻ iLab തീരുമാനിച്ചു.
“തീരദേശങ്ങളിൽ ജീവിക്കുന്നവരെ മുഖ്യധാര സമൂഹം തങ്ങളേക്കാൾ താഴ്ന്നവരായാണ് കാണുന്നത്. തൽഫലമായി, കുട്ടികൾ തങ്ങളുടെ കഴിവുകളെ ദോഷകരമായി ബാധിക്കുന്ന അപകർഷതാബോധത്തോടെയാണ് വളരുന്നത്. കൂടാതെ, കടക്കെണിയിൽ അകപ്പെടുന്നത് പഠനത്തിലുള്ള താല്പര്യം കുറയ്ക്കുകയും ഹൈസ്കൂളിന് ശേഷം പഠനം ഉപേക്ഷിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്വന്തം പേര് എഴുതാൻ പോലും ബുദ്ധിമുട്ടുന്ന നിരവധി ഹൈസ്കൂൾ വിദ്യാർത്ഥികളെ ഞങ്ങൾ കണ്ടുമുട്ടി. ഈ വിദ്യാർത്ഥികൾക്ക് ഒരു ബദൽ സ്കൂളായി iLab പ്രവർത്തിക്കുകയും അവരിൽ പ്രതീക്ഷകൾ വളർത്താൻ ശ്രമിക്കുകയും ചെയ്യുന്നു,” നസ്മിന വിശദീകരിക്കുന്നു.
ഇതുവരെ, iLab തങ്ങളുടെ പ്രോഗ്രാമുകളിലൂടെ 1800 - 1900 വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്, കൂടാതെ ടീം ഗണ്യമായി വളരുകയും ചെയ്തു. നിലവിൽ, iLab ടീം ഒരു കൂട്ടം പ്രോഗ്രാമുകൾ ഏകോപിപ്പിക്കുന്നുണ്ട്. കോസ്റ്റൽ എഡ്യൂക്കേഷൻ എൻഹാൻസ്‌മെന്റ് മിഷൻ (CEEM) എല്ലാ കമ്മ്യൂണിറ്റിയിലേക്കും വിദ്യാഭ്യാസം എത്തിക്കുന്നതിനായി അതിനെ വികേന്ദ്രീകരിക്കുന്നു. വിദ്യാർത്ഥികളുടെ വീടുകൾക്ക് സമീപമുള്ള മൈക്രോ ലേണിംഗ് ഹബ്ബുകളിലൂടെയും അയൽപക്ക പഠന കേന്ദ്രങ്ങളിലൂടെയും iLab ഇത് നടപ്പിലാക്കുന്നു. കോസ്റ്റൽ ലൈവ്‌ലിഹുഡ് ആക്‌സിലറേഷൻ പ്രോഗ്രാമിന് (CLAP) കീഴിൽ, 75 സ്ത്രീകളെ തിരഞ്ഞെടുക്കുകയും വ്യത്യസ്ത വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.




കുട്ടികൾ, വനിതാ സംരംഭകർ തുടങ്ങിയ തീരദേശ സമൂഹങ്ങളിലെ വിവിധ പങ്കാളികളുമായി iLAB പ്രവർത്തിക്കുന്നു
ഡിജിറ്റൽ സാക്ഷരതാ പ്രോഗ്രാം 50 യുവാക്കളെ തിരഞ്ഞെടുത്ത് പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നു. സ്കൂൾ ഇടപെടൽ പ്രോഗ്രാമായ പെബിൾസ്, പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മിഷൻ TEN എന്നിവയും നിലവിൽ സജീവമായി നടക്കുന്നുണ്ട്. കമ്മ്യൂണിറ്റി അംബാസഡേഴ്‌സ് പ്രോഗ്രാം (CADETS) iLab-ൽ പ്രവർത്തിക്കാൻ താല്പര്യമുള്ള പൂർവ്വ വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരെ വേതനം ലഭിക്കുന്ന പാർട്ട് ടൈം ഫെലോകളായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. തങ്ങൾ സ്വാധീനിക്കാൻ ലക്ഷ്യമിടുന്ന കമ്മ്യൂണിറ്റികളിൽ നിന്ന് തന്നെയാണ് ഫെസിലിറ്റേറ്റർമാർ എന്ന് ഉറപ്പാക്കാൻ iLab സ്വീകരിക്കുന്ന വഴികളിലൊന്നാണിത്. അങ്ങനെ, വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെടുന്നു, ഇത് തങ്ങളുടെ അധ്യാപകരിൽ സ്വന്തം ഭാവി കാണാനും ഉയർന്ന ലക്ഷ്യങ്ങൾ സ്വപ്നം കാണാനും കുട്ടികളെ പ്രേരിപ്പിക്കുന്നു.

“ആരംഭം മുതൽ, കളിക്കളങ്ങൾ മുതൽ തുറസ്സായ സ്ഥലങ്ങൾ വരെ ഞങ്ങൾ പരിപാടികൾക്കായി തിരഞ്ഞെടുത്തിരുന്നു. സ്വന്തമായി ഒരു ഇടത്തിനായി ഞങ്ങൾ കൊതിച്ചിരുന്നു, അടുത്തിടെ ഞങ്ങൾ സ്‌കിൽഹബ് സോഫ്റ്റ് ലോഞ്ച് ചെയ്തു. അനഹ ട്രസ്റ്റ് വഴി ഫണ്ടിംഗ് നൽകുക മാത്രമല്ല, നമ്മളിൽ വിശ്വാസമർപ്പിക്കുകയും ചെയ്ത മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീ ബാലഗോപാൽ ചന്ദ്രശേഖറിനെ പരാമർശിക്കാതെ iLab-ന്റെ ഈ വളർച്ചയെക്കുറിച്ച് സംസാരിക്കാനാവില്ല. സമീപഭാവിയിൽ കോഴിക്കോടിന് പുറമെ കേരളത്തിലെ കൂടുതൽ തീരദേശ മേഖലകളിലേക്ക് വികസിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” തിളങ്ങുന്ന കണ്ണുകളോടെ നസ്മിന പറയുന്നു.
സാമൂഹിക പ്രവർത്തനം മാന്യമായി മാറണമെന്നും മാറ്റങ്ങൾ കൊണ്ടുവരുന്നവർക്ക് മികച്ച നെറ്റ്‌വർക്കിംഗ് സൗകര്യമൊരുക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു. “അതുകൊണ്ടാണ് ഞാൻ aikyam space-നെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്. എന്റെ സുഹൃത്ത് മേഹർ വഴിയാണ് ഞാൻ ഈ ഇടത്തെക്കുറിച്ച് അറിയുന്നത്, അന്നുമുതൽ മാറ്റങ്ങൾ കൊണ്ടുവരുന്നവർക്കുള്ള ഒരു അഭയകേന്ദ്രമെന്ന നിലയിൽ ഞാൻ ഈ ഇടത്തെ ഇഷ്ടപ്പെടുന്നു,” അവർ പറയുന്നു. “ഐക്യത്തിന്റെ ലക്ഷ്യങ്ങളിലും സാമൂഹിക മേഖലയിൽ ഐക്യത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന വസ്തുതയിലും എനിക്ക് വിശ്വാസമുണ്ട്.”
“ഈ ലോകത്തിൽ എന്തെങ്കിലും ഒരു കാര്യം മാറ്റാൻ കഴിഞ്ഞാൽ, അത് എന്തായിരിക്കും?” ഞാൻ ചോദിക്കുന്നു. “എനിക്ക് രണ്ടെണ്ണം മാറ്റാമോ?” അവർ ചിരിച്ചുകൊണ്ട് ചോദിക്കുന്നു. ഞാൻ തലയാട്ടി.
“ആദ്യം, ഓരോ കുട്ടിക്കും അവർ അർഹിക്കുന്ന എല്ലാ അവസരങ്ങളും പിന്തുണയും ഞാൻ നൽകും. രണ്ടാമതായി, സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നത് പിന്തുടരാൻ ഞാൻ എങ്ങനെയെങ്കിലും വഴി ഒരുക്കും.”
ഞങ്ങളുടെ സംഭാഷണത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ, കൊച്ചു ഉമർ നസ്മിനയുടെ മുറിയിലേക്ക് തുള്ളിച്ചാടി വന്ന് ഫോണിലേക്ക് ഒളിഞ്ഞുനോക്കുന്നു. അവനോട് ഹലോ പറയാൻ അവർ ആവശ്യപ്പെടുന്നു, അവൻ നാണത്തോടെ തിരിഞ്ഞുനിൽക്കുന്നു. വളരുമ്പോൾ തന്റെ അമ്മയെക്കുറിച്ച് അവൻ എത്രമാത്രം അഭിമാനിക്കുമെന്ന് ഓർത്ത് ഞാൻ പുഞ്ചിരിക്കുന്നു.
കേരളത്തിലെ തീരദേശ മേഖലയായ കോഴിക്കോട്ടെ യുവാക്കളെ പഠനത്തിൽ മികവ് പുലർത്താനും വലിയ സ്വപ്നങ്ങൾ കാണാനും പ്രാപ്തരാക്കുന്ന iLab ഇന്നൊവേഷൻ ലബോറട്ടറിയുടെ ഫൗണ്ടറും ഡയറക്ടറുമാണ് നസ്മിന നാസിർ. തീരദേശ കേരളത്തിലുടനീളമുള്ള കൂടുതൽ കുട്ടികളിലേക്ക് എത്താനും അവരുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കാനും അവർ ലക്ഷ്യമിടുന്നു.
നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?
ഫെലോകളുമായി നേരിട്ട് ബന്ധപ്പെടാൻ നിങ്ങൾക്ക് താഴെയുള്ള കോൺടാക്റ്റ് ഫോം ഉപയോഗിക്കാം. നിങ്ങളിൽ നിന്ന് കേൾക്കാൻ അവർ ആഗ്രഹിക്കുന്നു. ഏതാനും വാക്കുകൾക്ക് വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും. വാസ്തവത്തിൽ, നമ്മെയെല്ലാം ഒരുമിച്ച് നിർത്തുന്ന ഒരേയൊരു കാര്യം അതാണ്.
ഇതുപോലൊരു കഥ കൂടി
നിങ്ങൾ ഇപ്പോൾ നസ്മിന നാസിർ-ന്റെ കഥ വായിച്ചു കഴിഞ്ഞു. ഓരോ ഫെല്ലോയുടെയും കഥ നിങ്ങളുടെ ഇൻബോക്സിൽ എത്തുന്നത് ഇതേ രീതിയിലാണ്.
More fellows in വിദ്യാഭ്യാസം
- സെന്റിനാരോ ഷിയു
കേൾക്കുന്ന ഒരു ഹൃദയം
ചിലപ്പോൾ, ജീവിതങ്ങളെ മാറ്റിമറിക്കുന്നവർ ശ്രദ്ധയോടെ കേൾക്കാൻ അറിയുന്നവരായിരിക്കും.
- മണികണ്ഠൻ സി
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്
ആദ്യത്തെ പണിയ എംബിഎക്കാരൻ എന്ന നിലയിൽ, വിദ്യാഭ്യാസവും അവസരങ്ങളും തന്റെ സമുദായത്തിന്റെ ഓരോ കോണിലും…